ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്.
2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്.
പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി.
ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്നിടത്താണ് സംഭവം നടന്ന വീട്. ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണി വിദേശത്ത് ജോലിക്കു പോകാൻ പണം ആവശ്യപ്പെട്ടെന്നും അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി നൽകിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
രാത്രി വീട്ടിലെത്തിയ ആന്റണി വാക്കത്തികൊണ്ട് ആദ്യം റാണിയെയും ക്ലാരയെയും വെട്ടിക്കൊന്നുവെന്നും പിന്നീട് സമീപത്തെ തിയറ്ററിൽ സിനിമ കണ്ടു തിരികെയെത്തിയ നാലംഗ കുടുംബത്തെയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിദേശത്തേക്കു കടന്ന പ്രതി ആന്റണിയെ പ്രത്യേക ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ച് ഭാര്യയെക്കൊണ്ടു നിരന്തരം വിളിപ്പിച്ചാണ് ആലുവയിൽ എത്തിച്ചത്.
സിബിഐ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ദയാഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു. എന്നാൽ വധശിക്ഷ നടപ്പിലാക്കാൻ കാലതാമസം വന്നതോടെ 2018ൽ വധശിക്ഷയിൽ ഇളവ് ലഭിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടിസാധനങ്ങൾ എന്നിവ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷിയില്ലാതെ പ്രതിക്കു വധശിക്ഷ വിധിച്ച അപൂർവകേസുകളിൽ ഒന്നാണിത്.
അതേസമയം സംഭവത്തിൽ ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുണ്ടെന്നാണ് ഒരുവിഭാഗം ബന്ധുക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്. നിരവധി വാദങ്ങൾ അവർ ഉയർത്തുന്നുമുണ്ട്.